തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളുന്നതിനാൽ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. എട്ടുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചമുതൽ ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റുജില്ലകൾക്ക് യെല്ലോ അലർട്ടും ബാധകമാണ്. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദേശമുണ്ട്. ഞായറാഴ്ചമുതൽ ഏഴാംതീയതിവരെ കർണാടക തീരത്തും തിങ്കളാഴ്ച മുതൽ ഏഴാം തീയതിവരെ കേരള തീരത്തും കടലിൽപ്പോകരുതെന്നാണ് നിർദേശം.
അടുത്ത 48 മണിക്കൂറിനുള്ളിൽ പശ്ചിമബംഗാൾ തീരത്തിന് അടുത്തായി ന്യൂനമർദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകും. ന്യൂനമർദം ചുഴലിക്കാറ്റാകാതെ എട്ടാംതീയതിയോടെ കരയിലേക്ക് കടക്കുമെന്നാണ് സൂചന.