ദില്ലി: ഇന്ത്യൻ നിർമ്മിത ലഘു യുദ്ധവിമാനമായ തേജസിൽ പറക്കാനൊരുങ്ങി രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിംഗ്. വ്യാഴാഴ്ച ബംഗലൂരുവിലാണ് അദ്ദേഹം യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.
ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തേജസ്സിന്‍റെ നാവികസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ പതിപ്പിന്‍റെ അറസ്റ്റഡ് ലാൻഡിംഗ് കഴിഞ്ഞയാഴ്ച ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഗോവയിൽ വെച്ച് ഐ എൻ എസ് ഹൻസ കപ്പലിലായിരുന്നു പരീക്ഷണം വിജയകരമായി നടത്തിയത്. വിമാനവാഹിനിയായ യുദ്ധക്കപ്പൽ എന്ന ആശയത്തിന്റെ പുതുരൂപമാണ് ഗോവയിൽ പരീക്ഷിച്ച് വിജയിച്ചത്. കപ്പലിൽ നിന്ന് പോർവിമാനങ്ങളെ നിയന്ത്രിക്കാനുള്ള സ്വയം പര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ ചുവടു വെയ്പായാണ് അറസ്റ്റഡ് ലാൻഡിംഗ് വിശേഷിപ്പിക്കപ്പെടുന്നത്.
ഐ എൻ എസ് വിക്രമാദിത്യ അടക്കമുള്ള വിമാനവാഹിനിക്കപ്പലുകൾക്ക് പുതിയ സാദ്ധ്യതകൾ തുറന്നു കൊടുക്കുന്നതായിരുന്നു ഇന്ത്യയുടെ അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണ വിജയം. കടൽ മാർഗ്ഗം ഇന്ത്യയെ ആക്രമിക്കാൻ ശത്രുക്കൾ ഇനി ഭയപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ.