കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാൻ മലയാളി താരം നയിക്കുന്ന സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ ഭീഷണിയാകുക എതിർ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോക്ക ചുഴലിക്കാറ്റും. ഇന്ന് അര്‍ധരാത്രിയോടെ മോക്ക തീവ്രചുഴലിക്കാറ്റായി മാറുമെന്നാണു കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനം . മോക്ക കാരണം ബംഗാളിൽ അപ്രതീക്ഷിത മഴയ്ക്കു സാധ്യതയുണ്ട്.
ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കളി നടക്കുന്ന കൊൽക്കത്ത നഗരത്തിൽ പ്രവചിച്ചിട്ടുള്ളത്. മഴ കാരണം കളി തടസ്സപ്പെടുകയോ, ഉപേക്ഷിക്കുകയോ ചെയ്താൽ രാജസ്ഥാന്റെയും കൊൽക്കത്തയുടേയും സാധ്യതകളുടെ താളം തെറ്റും. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയിന്‍റ് പങ്കിടേണ്ടിവരും.
ഐപിഎൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരു ടീമിനും ഇന്നു വിജയം അനിവാര്യമാണ്. 11 മത്സരങ്ങളിൽനിന്ന് അഞ്ച് ജയവും ആറു തോൽവിയുമായി രാജസ്ഥാന്‍ അഞ്ചാമതും, ഇത്ര തന്നെ പോയിന്റുള്ള കൊൽക്കത്ത ആറാമതുമാണ്.
ഇന്ന് വിജയിക്കാനായാൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവർണാവസരമാണ് രാജസ്ഥാനുള്ളത്. അങ്ങനെയായാൽ മുംബൈ ഇന്ത്യൻസ് നാലാമതാകും. മുംബൈ ഇന്ത്യൻസിനേക്കാൾ മികച്ച നെറ്റ് റൺറേറ്റാണ് രാജസ്ഥാൻ റോയൽസിനുള്ളത്. കൊൽക്കത്തയ്ക്ക് ആദ്യ നാലിൽ എത്താൻ ഇന്ന് വലിയ വിജയം തന്നെ നേടേണ്ടിവരും. നിലവിൽ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും മാത്രമാണ്.