തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ഇന്ന് രാവിലെ 08 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിന് എത്തിയത്. ഇതോടെ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപിയുടെ ഹൈ പവർ പ്രചാരണത്തിന് തുടക്കമാകുകയാണ്. ഇന്നുമുതൽ റോഡ് ഷോകളും, വോട്ടർമാരെ നേരിൽ കാണലുമായി തിരക്കിട്ട പ്രചാരണ പരിപാടികളിലേക്ക് കടക്കുകയാണ് സ്ഥാനാർത്ഥി.
ഇന്നലെ വൈകുന്നേരം 07 മണിയോടെയാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ പ്രവർത്തകരും നേതാക്കളും ചേർന്ന് ഗംഭീര സ്വീകരണമാണ് നൽകിയത്. ബിജെപിയുടെയും എൻ ഡി എ യുടെയും സംസ്ഥാന നേതാക്കൾ രാജീവ് ചന്ദ്രശേഖറിനെ സ്വീകരിക്കാനെത്തിയിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, എൻ ഡി എ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കുമ്മനം രാജശേഖരൻ, കരമന ജയൻ, ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കളും തിരുവനന്തപുരം നഗരസഭാ ജനപ്രതിനിധികളും സ്വീകരണത്തിന് നേതൃത്വം നൽകി.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിമാനത്താവളത്തിൽ നിൽക്കും തയ്ക്കാട് ജില്ലാ കാര്യാലയം വരെ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു. വാഹന റാലി കടന്നുപോയ വഴികളുലുടനീളം വലിയ സ്വീകരണമാണ് ബിജെപി സ്ഥാനാത്ഥിക്ക് ലഭിച്ചത്. മണ്ഡലത്തിൽ ക്യാമ്പ് ചെയ്‌ത് പ്രവർത്തിക്കാൻ സ്ഥാനാർത്ഥി എത്തിയതോടെ പ്രചാരണത്തിൽ ബിജെപി മുന്നേറുകയാണ്.