ദില്ലി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ മഹാരാഷ്‌ട്ര സന്ദർശിക്കുന്നത്. ഛത്രപതി സംഭാജി നഗർ വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ബിജെപി പ്രവർത്തകർ സജ്ജമാക്കിയിരിക്കുന്നത്.
ഛത്രപതി സംഭാജിനഗർ, അകോല, ജൽഗാവ് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന നിരവധി പൊതുപരിപാടികളിൽ അമിത് ഷാ പങ്കെടുക്കും. പൊതുപരിപാടികളിൽ പങ്കെടുത്ത് സംസ്ഥാനത്തെ യുവാക്കളെയും കർഷകരെയും കാണുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സന്ദർശനത്തിന് മുന്നോടിയായി അമിത് ഷാ എക്സിൽ കുറിച്ചു.
ഛത്രപതി സംഭാജിനഗറിലെ ക്രാന്തി ചൗക്കിലുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയിൽ ഹാരമണിഞ്ഞ ശേഷമായിരിക്കും മറ്റ് പരിപാടികളിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടക്കും. തുടർന്ന് ബിജെപി പ്രവർത്തകരുമായി നടക്കുന്ന വിപുലമായ ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് കമ്മിറ്റിയുമായും കോർ കമ്മിറ്റിയുമായും യോഗം നടത്തും.