തിരുവനന്തപുരം : വേനൽ ചൂട് കൊടുക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ടുവീഴ്ച വരുത്താതെ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പ്രചാരത്തിന്റെ ഭാഗമായി കാഞ്ഞിരംകുളത്തെത്തിയ അദ്ദേഹം കെ.എൻ റൂറൽ എജുക്കേഷൻ സെൻ്ററിലെ കുഞ്ഞുകൃഷ്ണൻ നാടാർ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ചു. അതിനു ശേഷം ജംഗ്ഷനിലെത്തി അദ്ദേഹത്തിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ എൻഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അഡ്വ.സുനീഷ്, പഞ്ചായത്ത് പ്രസിഡൻ്റ് ബി.എസ്. സജു,ടൗൺ വാർഡ് മെമ്പർ ശ്രീലക്ഷ്മി എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
കരുംകുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ കൊടിയേറ്റ് ചടങ്ങിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ഹരിഹരൻ തമ്പി മണ്ഡലം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. തൊഴുത് വണങ്ങിയ ശേഷം അവിടെയുണ്ടായിരുന്ന ഭക്തജനങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ക്ഷേത്ര ചെയർമാൻ എൻ.കെ. അനിൽകുമാർ, പ്രസിഡൻ്റ് കരുംകുളം വിജയകുമാർ, വൈസ് പ്രസിഡൻ്റ് സന്തോഷ് കുമാർ സെക്രട്ടറി ആർ. സുകേഷ്, എന്നിവർ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.