ദില്ലി : രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കി കേന്ദ്രം. വിദേശ ധനസഹായ നിയമം ലംഘിച്ചെന്നാരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. ഗാന്ധി കുടുംബവുമായി ബന്ധമുള്ള ഒരു സർക്കാരിതര സംഘടനയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ.
എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് അയച്ചിട്ടുണ്ട്. 2020 ജൂലൈയിൽ ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്കായി കേന്ദ്രസർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫൗണ്ടേഷൻ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അദ്ധ്യക്ഷ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ധനമന്ത്രി പി ചിദംബരം, പാർലമെന്റ് അംഗങ്ങളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർ അംഗങ്ങളാണ്.