ദില്ലി: ഭഗവാൻ ശ്രീരാമദേവന്റെ ജന്മദിനമായ രാമനവമി ദിനത്തിൽ ഭാരതത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദും. ശ്രീരാമദേവന്റെ അനുഗ്രഹത്താൽ എല്ലാവർക്കും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ ജനങ്ങൾക്കും രാമനവമി ആശംസകളെന്നും ഭഗവാൻ ശ്രീരാമചന്ദ്രൻ കടാക്ഷിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെയും ആശംസകൾ നേർന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കും രാമനവമി ആശംസിച്ച രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശ്രീരാമദേവന്റെ നേതൃപാടവം മുഴുവൻ മനുഷ്യരാശിക്കും പ്രചോദനം നൽകുന്നതാണെന്ന് പ്രതികരിച്ചു.കൂടാതെ മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതവും അദ്ദേഹത്തിന്റെ സത്യസന്ധതയും ഉയർന്ന ചിന്താഗതികളും ആശയങ്ങളുമെല്ലാം എല്ലാ മനുഷ്യർക്കും മാർഗനിർദേശവും പ്രചോദനവും നൽകുന്നതാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
അതേസമയം ഭഗവാൻ ശ്രീരാമന്റെ ജന്മദിനമായ ശ്രീരാമനവമി ദിനം ഭാരതത്തിന്റെ പലഭാഗങ്ങളിലും വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. ഉത്തരേന്ത്യയിൽ 9 ദിവസം നീളുന്ന പരിപാടികൾ നടക്കാറുണ്ട്. മാത്രമല്ല അയോധ്യയിലെ ആഘോഷങ്ങൾക്കും ഏറെ സവിശേഷതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ രാമനവമി ആഘോഷിക്കാൻ അയോധ്യയിലെത്തുന്നതും പതിവാണ്. ചൈത്രമാസത്തിലെ വെളുത്ത പക്ഷ നവമി വരുന്ന ദിവസമാണ് ശ്രീരാമനവമി അഥവാ ശ്രീരാമജയന്തി ആഘോഷിക്കുന്നത്. ശ്രീരാമക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകളും ആരാധനകളും നടക്കുന്നു. മേടമാസത്തിലെ പുണർതം നക്ഷത്രദിവസമാണ് അയോധ്യയിലെ ദശരഥമഹാരാജാവിന്റെയും കൗസല്യാദേവിയുടെയും മകനായി ശ്രീരാമദേവൻ അവതരിച്ചതെന്നു രാമായണത്തിൽ പറയുന്നു.