വാരണാസി : രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമപരിവാറിന്റെ ക്ഷേത്രമൊരുക്കാനുള്ള തയ്യാറെടുപ്പുകളുമായി രാംപഥ്. വാരണാസിയിലെ ലംഹി മേഖലയിലാകും ആദ്യ ക്ഷേത്രമുയരുക. ഇവിടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ത്രീകളുൾപ്പെടെയുള്ള വനവാസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ നിന്നുള്ളവർക്കും പൂജാരിമാരാകാം. രാമക്ഷേത്രദര്‍ശനം നടത്തി രാമമന്ത്ര ദീക്ഷ സ്വീകരിക്കുന്നവര്‍ക്ക് പൂജാരിമാരാകാമെന്നും രാമനവമി ദിനമായ ഏപ്രില്‍ 17ന് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 1100 പേര്‍ ആദ്യദീക്ഷ സ്വീകരിക്കുമെന്നും രാംപഥ് ആചാര്യന്‍ ഡോ.രാജീവ് ശ്രീവാസ്തവ വ്യക്തമാക്കി.
ഭാരതത്തിന്റെ പവിത്രമായ കുടുംബസങ്കല്പത്തെ പ്രചരിപ്പിക്കുക എന്ന മഹത്തായ ആശയമാണ് ശ്രീരാമപരിവാര്‍ ക്ഷേത്രസ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. ശീരാമന്‍-സീത, ലക്ഷ്മണന്‍-ഊര്‍മിള, ഭരതന്‍-മാണ്ഡവി, ശത്രുഘ്‌നന്‍-ശ്രുതകീര്‍ത്തി, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുണ്ടാവുക. രാമചരിത മാനസം ക്ഷേത്രത്തില്‍ സൂക്ഷിക്കും. വാരാണസി, സോന്‍ഭദ്ര, ജൗന്‍പൂര്‍, അമേരിക്കയിലെ കന്‍സാസ് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ശ്രീരാമപരിവാര്‍ ക്ഷേത്രം സ്ഥാപിക്കുന്നത്.