ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് കഠിനശിക്ഷ ലഭിക്കണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി ലഭിച്ചെന്നും പ്രതികളെ തൂക്കിലേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി ഇന്ന് വിധി പറഞ്ഞിരുന്നു. വരുന്ന തിങ്കളാഴ്ച കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിക്കും. പ്രതികൾ എല്ലാപേരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
‘‘നിര്‍ഭാഗ്യവശാല്‍ ഇത്തരം കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. തെളിവുകളും വസ്തുതകളും ശരിയായ സമയത്തോ, മാര്‍ഗത്തിലോ നല്‍കാത്തതിനാല്‍ പല കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റവിമുക്തരാവുന്നു. ഈ കേസില്‍ കുറ്റം തെളിയിക്കപ്പെട്ടു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കും.
ഇടതുപക്ഷത്തില്‍ അഴിമതിയും കുറ്റകൃത്യവും മദ്യവും ലഹരിയുമല്ലാതെ മറ്റൊന്നുമില്ല. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കും. ഇപ്രാവശ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് മാര്‍ച്ചില്‍ ബിജെപി ഏതാനും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.’’– പ്രകാശ് ജാവഡേക്കർ പറഞ്ഞു.
വയനാട്ടില്‍, ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയും താനും ഒരുമിച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നും പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ അദ്ദേഹം ശുചീകരണത്തിന് നേതൃത്വം നല്‍കി.