ദേരാബസ്: 17 വയസുകാരിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ആട്ടിടയനെതിരെ പോലീസ് കേസെടുത്തു. ആട്ടിൻകൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് എന്നാണ് പരാതിയിൽ പറയുന്നത്. പ്രതി ഇപ്പോൾ ഒളിവിലാണ്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, പഞ്ചാബിലെ ദേരാബസില്‍ പെണ്‍കുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയില്‍ രണ്ട് മാസം മുന്‍പ് ഗുരി എന്ന് വിളിക്കുന്ന ആട്ടിടയനെത്തി. പെണ്‍കുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഒരു ദിവസം ആട്ടിന്‍കൂട്ടത്തെ കാണിച്ചുതരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തറിയിച്ചാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാരുമായി എത്തി പെണ്‍കുട്ടി പോലീസിൽ പരാതി നല്‍കുകയായിരുന്നു. പോക്സോ അടക്കം ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

