Saturday, September 19, 2026

നിയമനക്കോഴ കേസ്; മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; അഖില്‍ സജീവ് റിമാന്‍ഡില്‍

പത്തനംതിട്ട: നിയമനക്കോഴ കേസിൽ തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിലെ പ്രധാനപ്രതി അഖിൽ സജീവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പത്തനംതിട്ട കോടതി അഖിലിനെ റിമാൻഡ് ചെയ്തത്. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കേയാണ് നടപടി.

തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസിൽ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയിൽ വാങ്ങും. ബാസിത് അടക്കം മറ്റ് പ്രതികൾക്കൊപ്പം അഖിലിനെയും പോലീസ് ചോദ്യം ചെയ്യും. സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലും അഖിലിന്റെ അറസ്റ്റ് പത്തനംതിട്ട പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി യുവമോർച്ച നേതാവ് സി ആർ രാജേഷ് ഇപ്പോഴും ഒളിവിലാണ്.

മരുമകള്‍ക്ക് ആരോഗ്യവകുപ്പിൽ താൽക്കാലിക നിയമത്തിനായി ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്‍റെ പരാതി. പക്ഷെ ഇപ്പോൾ കൻ്റോൺമെന്‍റ് പോലീസിൻ്റെ അന്വേഷണമെത്തി നിൽക്കുന്നത് ഹരിദാസന്‍റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവുമായ ബാസിത്തിലാണ്. ഹരിദാസനിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പോലീസിനോട് സമ്മതിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പിഎക്ക് കൊടുക്കാനെന്നെ പേരിലാണ് പണം തട്ടിയെടുത്തതെന്നും കൻ്റോൺമെന്‍റ് പോലീസിനോടാണ് ബാസിത് സമ്മതിച്ചത്. അപ്പോഴും മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാൻ ഹരിദാസിനെ ബാസിത്ത് നിർബന്ധിച്ചത് എന്തിനാണെന്ന് വ്യക്തതയില്ല.

Related Articles

Latest Articles