ആഗ്രയിൽ മാദ്ധ്യമപ്രവർത്തകയായിരുന്ന നീലം ശർമ്മ കൊലചെയ്യപ്പെട്ട കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2014 ഫെബ്രുവരി 20നാണ് നീലം ശർമ്മയേയും അവരുടെ വളർത്തു നായയേയും അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മക്കളും ഫിറോസാബാദിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ വീട്ടിൽ നീലം തനിച്ചായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് നീലവും വളർത്തുനായയും കൊലചെയ്യപ്പെട്ട നിലയിലും വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയത്.
ഇവരുടെ ബന്ധുവായിരുന്നു പ്രതി അഷു. എംബിഎ പഠിക്കുന്നതിനായി 80,000 രൂപ അഷുവിന് വിജയ് ശർമ്മ മുൻപ് നൽകിയിരുന്നു. വിജയ് ശർമ്മയുടെ ഇതോടെ വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് മനസിലാക്കിയ പ്രതി കൂട്ടുകാരനുമായി ചേർന്ന് നീലത്തെ കൊലപ്പെടുത്തി വീട് കൊള്ളയടിക്കുകയായിരുന്നു. വളർത്ത് നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്.
നീലത്തിന്റെ മരണത്തോടെ വീട്ടിൽ വളർത്തിയിരുന്ന തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തി. കൊലപാതകം കണ്ട് ഭയപ്പെട്ടുവെന്നോണം പിന്നീട് സംസാരിക്കാതെയുമായി. ഇതോടെയാണ് കൊലപാതകം തത്ത കണ്ടിട്ടുണ്ടാവാമെന്ന് വിജയ്ക്ക് സംശയം തോന്നിയത്. ഇതോടെ വീട്ടിൽ വരുന്നവരുടെയും തനിക്ക് സംശയമുള്ളവരുടെയും പേരുകൾ ഓരോന്നായി വിജയ് തത്തയോട് ഉറക്കെ പറയാൻ തുടങ്ങി. അഷുവിന്റെ പേര് കേട്ടതും തത്ത ഭയപ്പെട്ട് അഷു അഷു എന്ന് വിളിച്ച് ഓടി നടന്നു. ഇതോടെയാണ് വിജയ് വിവരം പൊലീസിൽ അറിയിച്ചത്.
അഷുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊലീസിന് മുന്നിലും തത്ത അഷുവിന്റെ പേര് ആവർത്തിച്ചതോടെ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് റോണിയുടെ സഹായത്തോടെ താൻ നീലത്തെ കൊലപ്പെടുത്തിയാതണെന്ന് അഷു സമ്മതിച്ചു. തത്തയുടെ മൊഴി നിർണായകമായെങ്കിലും നിയമം അനുസരിച്ച് തത്തയുടെ മൊഴി തെളിവായി രേഖപ്പെടുത്താൻ കഴിയുകയില്ല. സഹായിച്ചിട്ടും തന്റെ പ്രിയതമയുടെ ജീവൻ കവർന്നെടുത്ത അഷുവിന് ശിക്ഷ വിധിക്കുന്നത് കാണാൻ കാണാൻ കാത്തു നിൽക്കാതെ കോവിഡ്ക്കാലത്ത് വിജയ് ശർമ മരിച്ചിരുന്നു.