മുംബൈ: ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസ് ജിയോ ഫൈബർ സേവനങ്ങൾ അടുത്തമാസം 5 മുതൽ തുടങ്ങും. കഴിഞ്ഞ ദിവസം നടന്ന എ ജി എം യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇന്‍റര്‍നെറ്റ്, ടിവി, ലാൻഡ് ലൈൻ സേവനങ്ങൾ ഒരുമിച്ചു ലഭ്യമാക്കുന്ന ജിയോ ഫൈബർ സേവനങ്ങൾ ഇന്ത്യയിലുടനീളം സെപ്റ്റംബർ 5 മുതൽ ആരംഭിക്കുമെന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ലാൻഡ് ലൈനിൽ നിന്നുമുള്ള എല്ലാ കോളുകളും സൗജന്യമായിരിക്കും.
2020 ലേക്ക് ജിയോ ജിഗാ ഫൈബർ പ്രീമിയം ഉപഭോക്താക്കൾക്ക് സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ദിവസം തന്നെ വീടുകളിൽ കാണാനുള്ള സൗകര്യവും ഒരുക്കും. പ്രതിമാസം 700 രൂപ സബ്‌സ്ക്രിപ്ഷനും ഹൈഡെഫനിഷൻ ടിവി, 100 എംബി പി എസ് മുതൽ 1 ജി ബി പി എസ് വരെ സ്പീഡുള്ള ഇന്റർനെറ്റ് തുടങ്ങിയവയാണ് ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. കൂടാതെ 500 രൂപ മാസ വാടകയ്ക്ക് അമേരിക്കയിലേക്കും കാനഡയിലേക്കും യഥേഷ്ടം ഫോണിൽ വിളിക്കാനുള്ള സൗകര്യവും ജിയോ നൽകും. ആഗോള നിരക്കിന്റെ പത്തിലൊന്നു മാത്രം ഈടാക്കി രാജ്യത്തെ ഓരോ സാധരണ പൗരനിലേക്കും സേവനങ്ങൾ എത്തിക്കുകയാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു.
പ്രതിമാസം 700 രൂപ മൂതൽ 10,000 രൂപവരെയാകും ജിയോ ഫൈബറിന്‍റെ നിരക്ക്. 1000 എം ബി.പി.എസ് മുതൽ 1,000 എം.ബി.പി.എസ് വരെ വേഗതയുള്ള ഇൻറർനെറ്റാണ് ജിയോ ഫൈബർ നൽകുന്നത്. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഏവർക്കും സാമ്പത്തികമായി ഹിതകരമായ എല്ലാ മേഖലകളെയും കണക്കിലെടുത്തു കൊണ്ടുള്ള സേവനമാണ് തങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. വാർഷിക പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന ജിയോ ഫൈബർ ഉപയോക്താക്കൾക്ക് 4കെ ടെലിവിഷനും 4കെ സെറ്റ് – ടോപ് ബോക്സും സൗജന്യമായി ലഭിക്കും.