ചെന്നൈ: തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായി വെന്റിലേറ്ററിലായിരുന്നു. 71 വയസായിരുന്നു. 1979 ൽ ഇരിക്കുംഇളമൈ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തുടർന്ന് അദ്ദേഹം അഭിനയ പ്രതിഭ കൊണ്ട് എൺപതുകളുടെ ആക്ഷൻ ഹീറോ ആയി മാറി. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ തമിഴിലെ എവർ ഗ്രീൻ ഹിറ്റായി മാറി. 1998 ൽ തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 ൽ ഗിരി എന്ന ചിത്രത്തിൽ സംവിധായകനായി. നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്‌ഠ നേടിയ നടനായിരുന്നു വിജയകാന്ത്.
തമിഴക രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു വിജയകാന്ത്. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച നടൻ. 2005 ലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഡി എം ഡി കെ യുടെ സ്ഥാപക അദ്ധ്യക്ഷനാണ് അദ്ദേഹം. 2006 ൽ വൃദാചലം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ അദ്ദേഹം തമിഴ്‌നാട് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.