തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയ്‌ക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദ്ദനം. പുല്ലുവിള സ്വദേശിനി ജെസിയെ ഭർത്താവ് വർഗീസാണ് ക്രൂരമായി മർദ്ദിച്ചത്.
സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നതിനാൽ വിവാഹമോചനം തേടിയതിന്റെ പ്രതികാരത്തിലാണ് ഭർത്താവ് വർഗീസ് ആക്രമണം നടത്തിയത്. ക്രൂരമർദ്ദനത്തിന് ഇരയായ ജെസ്സിയെ അയൽവാസികൾ എത്തി രക്ഷപ്പെടുത്തി. ഗുരുതര പരിക്കുകളോടെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ജോലി ചെയ്തിരുന്ന ജെസിയെ ഭർത്താവ് പിന്നിലൂടെ വന്ന് മർദ്ദിക്കുകയായിരുന്നു.
രക്തം വാർന്ന് ജെസിക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ ഭർത്താവ് പിന്മാറിയെങ്കിലും വീണ്ടും മർദ്ദിക്കാൻ ആരംഭിച്ചു. ഈ ബഹളം കേട്ട് എത്തിയ അയൽവാസിയാണ് ജെസിയെ രക്ഷിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ജെസിയുടെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കുണ്ട്.
മുൻപും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അതെല്ലാം ഒത്തു തീർക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.