ഹിമാചൽ: സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ആലോചിക്കുന്നതായി ഹിമാചൽ പ്രദേശ് സർക്കാർ. കഞ്ചാവിന് ധാരാളം ഔഷധഗുണങ്ങളുള്ളതിനാൽ അത് രോഗികൾക്ക് ഗുണകരമാകുമെന്നും സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു വ്യാഴാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കാൻ സാധ്യതയുള്ളതിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ടെന്നും പ്രശ്നം പരിഹരിക്കാൻ അഞ്ചംഗ എംഎൽഎ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഞ്ചാവ് കൃഷിയുടെ എല്ലാ വശങ്ങളിലും സമിതി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമല്ല ഹിമാചൽ എന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ചില ജില്ലകളിലും നിയന്ത്രിത കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. 2017ൽ ഇത് നിയമവിധേയമാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ് എന്നും അദ്ദേഹം വ്യക്തമാക്കി.