ന്യൂഡൽഹി ∙ പ്രളയകാലത്തു കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്നു കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയാറാകണം. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞു.
പ്രളയസമയത്തു കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷത്തെ സബ്‌സിഡിയിൽനിന്നു തുക തിരിച്ചു പിടിക്കുമെന്ന നിർദേശത്തിനു വഴങ്ങി പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 205.81 കോടി രൂപയാണ് കേന്ദ്രത്തിനു നൽകാനുള്ളത് . 2018ലെ പ്രളയകാലത്ത് 89,540 മെട്രിക്ക് ടൺ അരി എഫ്സിഐ വഴിയാണ് കേരളത്തിനു നൽകിയത്.ഇതിന്റെ ബിൽ തുകയായ 205.81 കോടി ഉടൻ നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.പണം തിരിച്ചടയ്‌ക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്നു പീയൂഷ് ഗോയൽ മുഖ്യമന്ത്രിക്കു കത്തെഴുതി.