ലക്‌നൗ: പതിനാലുകാരന് നേരെ റോട്ട് വീലറിന്റെ ആക്രമണം. അയൽവീട്ടിലെ വളർത്തുനായയാണ് കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായ പരിക്കാണുള്ളത്. കാൺപൂരിലെ നാസിറാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലജ്പത് നഗർ സ്വദേശിയാണ് ആക്രമണത്തിന് പതിനാലുകാരൻ. 14-കാരന്റെ കാലിൽ നിന്നും മാംസകഷ്ണം നായ കടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.
കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ വളർത്തുനായയുടെ ഉടമ ദീപക് ടണ്ടന് നേരെ കുടുംബം നാസിറാബാദ് പോലീസിലും കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനിലും പരാതി നൽകി.
വീട്ടിലെ വളർത്തുനായകളുടെ വിവരങ്ങൾ മുനിസിപ്പൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാതെയാണ് റോട്ട് വീലറിനെ പരിപാലിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഈ നായ മൂന്ന് പേരെ കടിച്ചിട്ടുണ്ടെന്നാണ് വിവരം. തുടർന്ന് ഉടമയുടെ വീട്ടിലെത്തി നായയെ അധികൃതർ കൊണ്ടുപോവുകയായിരുന്നു.