മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ വൻ ലഹരിക്കടത്ത് മുംബൈയിൽ ഒരു കണ്ടൈനർ കൂടി പിടിക്കൂടി. കഴിഞ്ഞ ദിവസം ലഹരി കടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജിൻ നേരത്തെ അയച്ച കണ്ടെയ്‌നറിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഗ്രീൻ ആപ്പിൾ കൊണ്ടുവരുന്ന കണ്ടെയ്‌നറിൽ നിന്ന് 520 കോടി രൂപയുടെ ലഹരി പിടികൂടിയിരിക്കുന്നത്.
കൊക്കെയ്‌നാണ് കണ്ടെയ്‌നറിലുണ്ടായിരുന്നത്. മലയാളികളായ മൻസൂർ തച്ചംപറമ്പിലും വിജിൻ വർഗീസും ചേർന്നാണ് കണ്ടെയ്‌നർ അയച്ചത്. അറസ്റ്റിലായ വിജിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡിആർഐയാണ് ലഹരി പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മലയാളികൾ ഇരുവരും ചേർന്ന് 1,427 കോടി രൂപയുടെ ലഹരി വസ്തുക്കളായിരുന്നു മുംബൈയിൽ ഇറക്കിയത്. ഓറഞ്ചിന്റെ കാർട്ടൂണുകളിലായിരുന്നു ലഹരി ഒളിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓറഞ്ചിൽ ഒളിപ്പിച്ചു പഴം ഇറക്കുമതിയുടെ മറവിൽ ലഹരി കടത്തിയ മലയാളികൾ ഉൾപ്പെട്ട സംഘം നാലു വർഷമായി രംഗത്തു സജീവമെന്ന് ഡിആർഐ ഇന്നലെ വ്യക്തമാക്കിയത്. കൊച്ചി തുറമുഖം വഴിയും ലഹരി കടത്തിയതിന്റെ വിവരം ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു.
നിലവിൽ വിദേശത്തുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻപറമ്പിലാണ് രാജ്യാന്തര ഇടപാടിന്റെ സൂത്രധാരനെന്നും ഡിആർഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് നേരിട്ടു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹാജരാകാത്ത പക്ഷം ഇന്റർപോളിന്റെ സഹായത്തിൽ ഇന്ത്യയിലെത്തിക്കുന്നതിനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ പറയുന്നു. നവി മുംബൈയിൽ ലഹരി മരുന്നു കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.