ബംഗളൂരു: ആർ എസ്സ് എസ്സ് അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കമാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾ പ്രധാന ചർച്ചാവിഷയമാകും. 2025വിജയദശമി മുതല്‍ 2026ലെ വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളാണ് നടക്കുക. മാർച്ച് 21 മുതൽ 23 വരെയാണ് പ്രതിനിധി സഭ.
പ്രതിനിധിസഭയുടെ ആദ്യദിനം 2024-25ലെ പ്രവര്‍ത്തക റിപ്പോര്‍ട്ട് അഖിലഭാരതീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളും പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പ്രതിനിധിസഭയില്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള രണ്ട് പ്രമേയങ്ങള്‍ പ്രതിനിധിസഭയില്‍ അവതരിപ്പിക്കും. ബംഗ്ലാദേശിലെ വിഷയങ്ങളിന്മേലാണ് ഒരു പ്രമേയം. ബംഗ്ലാദേശിലെ അടക്കം ലോകത്തെവിടെയുമുള്ള ഹിന്ദുക്കളുടെ സ്വാഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.സംഘത്തിന്റെ നൂറുവര്‍ഷ യാത്രയില്‍ മുന്നോട്ടുള്ള കാര്യപരിപാടികള്‍ വിശദീകരിക്കുന്നതാണ് രണ്ടാമത്തെ പ്രമേയം.
രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തനം ആരംഭിച്ച് നൂറുവർഷം പൂർത്തിയാകുമ്പോൾ സമൂഹത്തിലെ മുഴുവന്‍ ആളുകളിലേക്കും എത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശതാബ്ദി വര്‍ഷത്തിലുണ്ടാവുമെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ യുവാക്കള്‍ ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നതായും 1.2 ലക്ഷം യുവാക്കള്‍ എല്ലാവര്‍ഷവും സംഘശാഖകളിലൂടെ പുതിയ പ്രവര്‍ത്തകര്‍ സംഘടനയുടെ ഭാഗമാകുന്നതായും അദ്ദേഹം പറഞ്ഞു.

