കീവ് : റഷ്യ യുക്രൈൻ യുദ്ധം ഒരു വർഷം തികയുന്നതോടെ യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തി റഷ്യ. റഷ്യൻ മിസൈലുകൾ ഇപ്പോൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് യുക്രൈന്റെ ഊർജ കേന്ദ്രങ്ങളെയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പാശ്ചാത്യ തലസ്ഥാനങ്ങളിലെ സന്ദർശനം പൂർത്തിയാക്കി യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി മടങ്ങിയെത്തിയ സാഹചര്യത്തിൽ യുക്രൈന്റെ കിഴക്കൻ ഭാഗങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചതായി യുക്രൈൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം റഷ്യൻ സൈന്യം 100 ലധികം മിസൈലുകൾ തൊടുത്തുവിട്ടതായും 12 വ്യോമാക്രമണങ്ങളും 20 ഷെല്ലിംഗ് ആക്രമണങ്ങളും നടന്നതായും യുക്രൈൻ സായുധ സേന അറിയിച്ചു.
61 ക്രൂയിസ് മിസൈലുകളിലൂടെയും ഡ്രോണുകളിലൂടെയും മിസൈലുകളും വൈദ്യുതി സൗകര്യങ്ങളെ തകർക്കാൻ റഷ്യ ശ്രമിച്ചതായി യുക്രൈൻ ഊർജ മന്ത്രി ജർമ്മൻ ഗലുഷ്ചെങ്കോ പറഞ്ഞു, ഇത് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിവിതരണം മുടങ്ങാൻ കാരണമായി.