ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് മോദിയെ പുട്ടിൻ അറിയിച്ചു. വിദേശകാര്യമന്ത്രി സെർജി ലവ്റോവിൻ ആകും റഷ്യ പ്രതിനിധീകരിച്ചു കൊണ്ട് ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തുക.
ഊർജമേഖലയിൽ സഹകരണം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തെന്ന് വ്ളാഡിമിർ പുട്ടിന്റെ ഓഫീസായ ക്രെംലിൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് പുട്ടിൻ അഭിനന്ദനം അറിയിച്ചു. ബഹിരാകാശ മേഖലയിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. രാജ്യാന്തര ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. കഴിഞ്ഞയാഴ്ച അവസാനിച്ച ബ്രിക്സ് ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ഇരുവരും വിശകലനം ചെയ്തു.
1976നു ഏറെ പ്രതീക്ഷയോടെ റഷ്യ അയച്ച ചാന്ദ്രദൗത്യ പേടകമായ ലൂണ 25 ഓഗസ്റ്റ് 19 നാണ് തകർന്ന് വീണത്. തങ്ങളുടെ മടങ്ങിവരവിന് വാർത്താപ്രാധാന്യം ലഭിക്കുവാൻ ലോകത്ത് ആരും പേടകമിറക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലൂണ 25 നെ ലാൻഡ് ചെയ്യിക്കാനാണ് റഷ്യ ശ്രമിച്ചത്. പിന്നീട് നാല് ദിവസങ്ങൾക്ക് ശേഷം ഈ ഓഗസ്റ്റ് 23 ന് നേട്ടം ഇന്ത്യയുടെ ചന്ദ്രയാൻ 3 സ്വന്തമാക്കിയിരുന്നു. ദക്ഷിണ ധ്രുവത്തിൽ ആദ്യം ലാൻഡ് ചെയ്ത് റെക്കോർഡ് നേടാനുള്ള വെപ്രാളത്തിനിടയിലാണ് ദൗത്യം കൈവഴുതി പോയതെന്ന് വിമർശനമുയർന്നിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു.