യുക്രൈൻ: റഷ്യൻ – യുക്രൈൻ യുദ്ധം കനക്കുന്നു. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപമുള്ള ഒരു പ്രദേശമാണിത്. ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് നടന്നത്.
കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23പേരാണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായിരുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
അതേസമയം, യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നും റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

