ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറാബ്ദുള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തുയെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ ആവശ്യമാണെന്നും ചർച്ച തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ശനിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ള എംഎസ്‌സി ഏരീസ് ചരക്കുക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഓഫറാണ് സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥൻ. നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പൽ നിലവിൽ ഇറാൻ സമുദ്രപരിധിയിലാണുള്ളത്.
ശനിയാഴ്ച തന്നെ നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി ഇന്ത്യൻ ജീവനക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ നേരിട്ട് സംസാരിച്ചത്.