മുംബൈ: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കടുത്ത അതൃപ്‌തി അറിയിച്ച് മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്നും തനിക്ക് അര്‍ഹിച്ച വിരമിക്കാനുള്ള അവസരം നിഷേധിച്ചുവെന്നും, ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നിട്ടും പരമ്പര പൂർത്തിയാകാൻ അവസരം നല്‍കിയില്ലെന്നാണ് താരത്തിന്റെ ആരോപണം.
‘രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരം കളിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ ഈ മത്സരത്തില്‍ നിന്നും തഴയാന്‍ പരിക്കിനെ കാരണമാക്കിയെന്നും താരം വിമര്‍ശിക്കുന്നു. അതേസമയം ദേശീയ ടീമിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തുടർച്ചയായ അവഗണന വന്നപ്പോൾ ഒരു കളിക്കാരൻ ചെയ്യുന്നത് മാത്രമേ താൻ ചെയ്തിട്ടുള്ളു എന്നും ശ്രീശാന്ത് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്കായി ടി20, ഏകദിന ലോകകപ്പ് നേടിയ താരമാണ് ശ്രീശാന്ത്.
ഗുജറാത്തുമായുള്ള മത്സരം തുടങ്ങുന്നതിന് തലേ ദിവസം ടീം യോഗത്തിൽ ഇത് തൻ്റെ അവസാന മത്സരമാകുമെന്നും വിരമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് കളിച്ചുകൊണ്ടു തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നത്. താൻ ഒരു മത്സരം കളിച്ചുകൊണ്ടു വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും അര്‍ഹിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ അതും അവര്‍ നിഷേധിച്ചെന്നും, അവര്‍ക്ക് മാന്യതയെന്തെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.