ശബരിമല: ശബരിമലയിൽ ഹിന്ദു സംഘടനകളുടെ (Vishwa Hindu Parishad) പ്രതിഷേധം. കരിമല വഴിയുളള കാനനപാത തുറക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ വിജി തമ്പിയുടേയും നടൻ ദേവന്റെയും
നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം പരമ്പരാഗത കാനനപാതയിലേക്ക് നടത്തുന്ന യാത്ര അയ്യപ്പഭക്തനും പ്രമുഖ സിനിമ നടനുമായ ദേവന്‍ ഉദ്ഘാടനം ചെയ്തു.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാത മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഭാഗമാണ് എരുമേലിയില്‍ നിന്ന് പരമ്പരാഗത കാനന പാത വഴിയുള്ള യാത്ര. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും ശബരിമല ആചാരനുഷ്ഠാനങ്ങളുടെ കാര്യത്തിലോ തീര്‍ത്ഥാടനത്തിന്റെ കാര്യത്തിലോ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ പലതും തുടരുകയാണ്.
ഇതിൽ പ്രതിഷേധിച്ചാണ് ഹൈന്ദവ സംഘടനകൾ പ്രതിഷേധം നടത്തുന്നത്. സര്‍ക്കാര്‍ അയ്യപ്പഭക്തരോട് കാട്ടുന്ന നീതിനിഷേധം ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് വിഎച്ച്പി തുറന്നടിച്ചു. സർക്കാരിന്റെ ഈ നീതിനിഷേധത്തിനെതിരെ ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും നേരിട്ടും കത്തു മുഖേനയും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നല്കിയ പരാതികളില്‍ ചിലത് മാത്രം അംഗീകരിക്കുകയും, എന്നാല്‍ പരമ്പരാഗത കാനന പാത മണ്ഡലകാലം അവസാനിക്കാറായ സമയത്ത് പോലും സഞ്ചാരയോഗ്യമാക്കി തുറന്ന് നല്‍കാതിരുക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സംഘടനകൾ രംഗത്തുവന്നത്.