Sunday, April 28, 2024
spot_img

ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

സന്നിധാനം: മകര സംക്രമസന്ധ്യയിൽ ഭക്തലക്ഷങ്ങളുടെ മനസ്സിൽ നിർവൃതി നിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. പന്തളത്ത് നിന്ന് ആഘോഷവരവായി കൊണ്ടുവന്ന തിരുവാഭരണങ്ങൾ അയ്യന്റെ തിരുമേനിയിൽ ചാർത്തി, ദീപാരാധനക്ക് നട തുറന്നതിന് തൊട്ടുപിന്നാലെ ഭക്തർക്ക് നിർവൃതിയായി മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിഞ്ഞു.

ശരംകുത്തിയിൽ നിന്ന് ആചാരപരമായി സ്വീകരിച്ച തിരുവാഭരണ ഘോഷയാത്രയക്ക് വാദ്യമേളങ്ങളും കർപ്പൂരാഴിയും ശരണാരവങ്ങളും അകമ്പടി സേവിച്ചു. തിരുവാഭരണ പേടകങ്ങൾ പതിനെട്ടാംപടി കയറിയതോടെ സന്നിധാനം ശരണ മന്ത്രങ്ങളാൽ മുഖരിതമായി. പടി കയറിയെത്തിയ പേടകങ്ങൾ സോപാനത്തേക്കാനയിച്ചു. സന്നിധാനത്ത് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ച് ശ്രീകോവിലിൽ എത്തിച്ചത്.

വൻ ഭക്തജനത്തിരക്കായിരുന്നു ഈ വർഷവും മകരവിളക്ക് ദർശനത്തിനായി അനുഭവപ്പെട്ടത്. രണ്ടു ദിവസം മുൻപുതന്നെ സന്നിധാനം മുഴുവൻ ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. സന്നിധാനത്തിനു പുറമേ, പുല്ലുമേട്, പാണ്ടിത്താവളം, മരക്കൂട്ടം, പമ്പ തുടങ്ങി വിവിധയിടങ്ങളിൽ മകരജ്യോതി ദർശിക്കുന്നതിനായി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ഇന്ന് രാവിലെ 11 മുതൽ തന്നെ പമ്പയിൽ നിന്ന് തീർഥാടകരെ മല കയറുന്നതിൽ നിന്ന് നിയന്ത്രിച്ചിരുന്നു. മകരജ്യോതി ദർശനത്തിനു ശേഷം സന്നിധാനം, മാളികപ്പുറം തുടങ്ങിയ സ്ഥലങ്ങളിലുള്ള തീർഥാടകർ എത്രയും വേഗം മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles