തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തിനായി സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ശബരിമലപാതയിൽ ഇന്നും ഗതാഗത നിയന്ത്രണം . ഇലവുംങ്കലിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഗതാഗത കുരുക്ക് ഉള്ളത്.
90620 തീർത്ഥാടകരാണ് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ മുതൽ പോലീസ് ഏർപ്പെടുത്തി. നിയന്ത്രണവിധേയമായി മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളു. നിലവിലെ നിയന്ത്രണങ്ങൾ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്ക് പരിഗണിച്ച് നാളെയും രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും.