ശബരിമല: പമ്പയിൽ നടന്ന ആറാട്ടോടെ ഈ വർഷത്തെ ശബരിമലയിലെ (Sabarimala) പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനമായി. മീനമാസപൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട നാളെ അടയ്ക്കും. ഉച്ചക്ക് ഇന്ന് 12 ന് പമ്പയിൽ ക്ഷേത്രതന്ത്രി കണ്ഠാര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പമ്പയിൽ ആറാട്ട് പൂജകളും ആറാട്ടും നടന്നു. നിരവധി ഭക്തർ ആറാട്ട് കാണാൻ പമ്പയിൽ എത്തി.ആറാട്ടിന് ശേഷം ഭഗവാൻ അയ്യപ്പസ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു.വൈകുന്നേരം 5 മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു.ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തി 8 മണിയോടെ കൊടിയിറക്ക് ചടങ്ങ് നടന്നു.
രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. നാളെ രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമല മേൽ ശാന്തിക്ക് അശൂലമായതിനാൽ കീഴ്ശാന്തി എസ്.ഗിരീഷ് കുമാർ ആണ് ആറാട്ടിന് വിഗ്രഹവുമായി എത്തിയത്.ഇന്ന് രാവിലെ 9 മണിയോടെയാണ് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചത്. അതേസമയം വിഷു ഉൽസവത്തിനായി ശബരീശ ക്ഷേത്രനട ഏപ്രിൽ 10ന് തുറക്കും.