പത്തനംതിട്ട :മണ്ഡല മഹോത്സവ കാലത്തിന് സമാപനം കുറിച്ച് കൊണ്ട് ശബരിമല നട ഇന്ന് രാത്രി അടക്കും.തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിൽ മണ്ഡല പൂജകൾ ഓരോന്നും പൂർത്തിയായി.മണ്ഡല പൂജ കഴിഞ്ഞ് ഒന്നരയോടെ നടയടച്ചു. വൈകീട്ട് അഞ്ചുമണിക്കേ നട തുറക്കൂ. വൈകുന്നേരം ആറരയ്ക്കുള്ള ദീപാരാധനയിലും അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കിചാർത്തും. രാത്രി പത്തിന് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡലമഹോത്സവകാലം കഴിയും. മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും ഡിസംബർ 31 മുതലേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ.
2023 ജനുവരി 14 ന് ആണ് മകരവിളക്ക്. മണ്ഡല മഹോത്സവത്തിന്‍റെ അവസാന ദിനമായ ഇന്ന് 41,225 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.മകരവിളക്ക് കാലത്ത് ഇതിൽ കൂടുതൽ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അതുമനസിലാക്കിക്കൊണ്ട് ദേവസ്വം ബോർഡും വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, വനംവകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് ധാരണയായിട്ടുണ്ട്.