ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു നാളെ സ്ഥാനമേൽക്കും. രാംനാഥ് കോവിന്ദ് ഇന്ന് സ്ഥാനമൊഴിയും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗോത്രവർഗ്ഗ വനിത രാഷ്ട്രപതിയാകുന്നത്. ഈ ചരിത്ര നിമിഷത്തെ വരവേൽക്കാൻ രാജ്യമെങ്ങും വലിയ ആഘോഷങ്ങൾ നടക്കും. ദില്ലിയിൽ നിയുക്ത രാഷ്ട്രപതി താൽക്കാലികമായി തങ്ങുന്ന വസതിയിൽ ഇന്ന് രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോത്രവർഗ്ഗ കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിലും രാംനാഥ് കോവിന്ദിന്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് ചില പരിപാടികളും വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന വിരുന്നുകളും നടക്കുന്നുണ്ട്. നാളെ രാവിലെ 10.14 നാണ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.
നാളെ രാവിലെ രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തും. ഇരുവർക്കും സേനാവിഭാഗങ്ങളുടെ അഭിവാദ്യമുണ്ടാകും. അതിനു ശേഷം 09.45 ന് ഇരുവരും പാർലമെന്റിലേക്ക് തിരിക്കും. പതിനൊന്നു മണിയോടെ അധികാര കൈമാറ്റവും സത്യപ്രതിഞ്ജയും പൂർത്തിയാകും. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായതിനാൽ നാളെ 02.00 മാണി വരെ സഭകൾ നിർത്തിവച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ പരിഗണിച്ച് വൻ സുരക്ഷാ സംവിധാനങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ റിഹേഴ്സലുകൾ നടന്നുവരികയുമാണ്