ഇന്നലെ ലെബനനിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ ഇസ്രായേൽ സംഘർഷം തുടങ്ങും മുന്നേ നോട്ടമിട്ടിരുന്നെന്ന് സൂചന. ബെയ്‌റൂട്ടിൽ നടന്ന സ്‌ഫോടനത്തിൽ ഹമാസ് ഉപമേധാവിക്കൊപ്പം മൂന്നുപേരാണ് മരിച്ചത്. ഇസ്രായേലി ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. എന്നാൽ വാർത്തകളോട് പ്രതികരിക്കാൻ ഇസ്രായേൽ അധികൃതർ വിസമ്മതിച്ചു. അറൂരി കൊല്ലപ്പെട്ടെന്ന് ഹമാസ് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അറൂരി. ഹമാസ് മിലിട്ടറി വിഭാഗത്തെ വെസ്റ്റ് ബാങ്കിൽ നയിച്ചിരുന്നത് അറൂരിയായിരുന്നു. ഇസ്രായേലിനെതിരെ നടന്ന മിക്ക ആക്രമണങ്ങളുടെയും പിന്നിലെ ബുദ്ധി കേന്ദ്രം എന്ന നിലയിൽ കഴിഞ്ഞ ഒക്ടോബർ 07 ന് സംഘർഷം തുടങ്ങുന്നതിന് മുന്നേ തന്നെ ആ രാജ്യത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു അറൂരി. ലബനീസ് തലസ്ഥാനത്തോട് ചേർന്നുള്ള നഗരങ്ങളിൽ ഒന്നായ മുഷാറഫിഹ് നഗരത്തിലാണ് സ്ഫോടനം നടന്നത്. ഹമാസിനെ അനുകൂലിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് മുഷാറഫിഹ്. ഇവിടെ നടന്ന ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 08 മുതൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ ലബനീസ് അതിർത്തിയിൽ സംഘർഷം തുടരുകയാണ്. സംഘർഷം പ്രധാനമായും അതിർത്തി പ്രദേശങ്ങളിൽ ആണെങ്കിലും പലതവണ ഇസ്രായേൽ, ലബനൻ മേഖലയിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തിട്ടുണ്ട്.