തൃശ്ശൂർ: കേരളത്തിൽ മത ന്യുനപക്ഷം എന്ന നിലയിൽ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത ന്യുനപക്ഷങ്ങൾക്കുള്ള പരിഗണനയിൽ 80 ശതമാനവും ലഭിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിനാണ്. ക്രൈസ്തവ സമൂഹത്തിനടക്കം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബാക്കി 20 ശതമാനം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ബിജെപി സാമൂഹിക നീതിയുടെ പര്യായമായി മാറിക്കഴിഞ്ഞു. സബ് കാ സാഥ് സബ് ക വികാസ് എന്ന മുദ്രാവാക്യത്തോട് കൂടുതൽ പേരും യോജിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ കണ്ടത് ജനങ്ങളുടെ ചുവരെഴുത്താണെന്നും തൃശ്ശൂരിന്റെ ജനവികാരം ബിജെപിയ്‌ക്കൊപ്പമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്തുകൾ ഇന്നലെ തൃശ്ശൂരിന്റെ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന മഹിളാ സംഗമം ഒരു തെരഞ്ഞെടുപ്പ് റാലിയല്ലെന്നും. വനിതാ സംവരണ ബില്ല് പസാക്കിയ നരേന്ദ്ര മോദിക്ക് കേരളത്തിലെ മഹിളകൾ നൽകുന്ന ആദരവാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നുകഴിഞ്ഞു. അതിനാൽ രാഷ്ട്രീയ പരിപാടിയെന്ന് കരുതുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകരണമാണ് തൃശ്ശൂരിൽ ഒരുക്കിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.