ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലെ പ്രധാനപ്രതിയായ ഭീകരൻ സലീം ഗാസി (Terrorist Salim Gazi Death) മരിച്ചു. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ ഷക്കീലിന്റെയും അനുയായി ആണ് ഈ കൊടുംഭീകരൻ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ പോലീസാണ് സലീം മരിച്ച വിവരം പുറത്തുവിട്ടത്. അതേസമയം സ്‌ഫോടന കേസിലെ പ്രതിയായ യൂസഫ് മേമൻ ജയിൽവാസം അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സലീം ഗാസിയും മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഏതാനും നാളുകളായി പ്രമേഹം, രക്തസമ്മർദ്ദം എന്നിവ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ ഇയാൾ അവശനായിരുന്നു. 1993 മാർച്ച് 12 നായിരുന്നു ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽ വൻ സ്‌ഫോടന പരമ്പര സൃഷ്ടിച്ചത്. സംഭവത്തിൽ 257 പേർ മരിക്കുകയും, 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പാകിസ്ഥാനിലേക്ക് കടന്ന ഇയാൾക്കായി മുംബൈ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹായത്താൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് വേണ്ടി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.