പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം.പൂരത്തിന്റെ ലഹരിയിലാണ് നാടുമുഴുവന്‍. നാനാദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ജാതിമത ഭേദമന്യേ പൂരപ്പറമ്പിലേക്ക് ഇരമ്പിയെത്തുന്നതിന് പിറകില്‍ ആഘോഷത്തിന്റെയും ആര്‍പ്പുവിളികളുടെയും കൂടിച്ചേരലിന്റെയും മനോഹാരിതയുണ്ട്.തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി. ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.ആനകളും കുടമാറ്റവും പോലെ തൃശൂര്‍ പൂരമെന്നാല്‍ അതീവപ്രാധാന്യമുള്ളതാണ് വെടിക്കെട്ട്. കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യ നിറങ്ങളുടെ കൂട്ടില്‍ ഒരുതരി കനല്‍ കൊളുത്തി വിടുമ്പോള്‍ അത് ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. നിറങ്ങളുടെ ചിത്രങ്ങളാണ് പിന്നീടങ്ങോട്ട് കാണാനാകുക.
റെഡ് ലീഫ്, ഫ്‌ളാഷ്, സൂര്യകാന്തി, പരമ്പരാഗത നിലയമിട്ടുകള്‍, ബഹുവര്‍ണ അമിട്ടുകള്‍ തുടങ്ങിയവയൊക്കെ അണിയറയില്‍ തയ്യാറാണ്. അമിട്ടുകള്‍ക്ക് പുറമേ ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം എന്നിവയുമുണ്ടാകും. സാമ്പിള്‍ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകല്‍ പൂരം എന്നിവയ്ക്കായി 2,000 കിലോ വീതം കരിമരുന്ന് പൊട്ടിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് സാമ്പിള്‍ വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. പൂരനാളായ 30 ന് ശേഷം മെയ് ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് പ്രധാന വെടിക്കെട്ട്.