കൊൽക്കത്ത: സന്ദേശ്ഖലി ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷെയ്ഖ് ഷാജഹാനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്ത ഹൈക്കോടതിയാണ് ഷാജഹാനെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വിട്ടത്. കേസിൽ ഷെയ്ഖ് ഷാജഹാൻ, സുകുമാർ സർദാർ, മെഹ്ബുൽ മൊല്ല എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്.
കേസിൽ ഷെയ്ഖ് ഷാജഹാനെയും കൂട്ടാളികളെയും പ്രതിനിധീകരിച്ച് അഭിഭാഷകനായ രാജ ഭൗമിക് സന്ദേശ്ഖാലിയാണ് കോടതിയിൽ ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ ജാമ്യം ആവശ്യപ്പെട്ടത്. ഇതിനായി പ്രതികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഇയാൾ ഹാജരാക്കിയിരുന്നു. നിയമ നടപടികൾക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ഭൗമിക് പറഞ്ഞു. ഷാജഹാന്റെ നട്ടെല്ലിന് പ്രശ്‌നമുണ്ട്. എന്നാൽ ഇതിന്റെ രേഖകൾ സിബിഐ സീൽ ചെയ്ത വീട്ടിലാണ്. അത് വിട്ടുകിട്ടാനായി നിവേദനം നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ഷാജഹാന്റെ സഹോദരൻ ഷെയ്ഖ് ആലംഗീറിനെയും മറ്റ് പ്രതികളെയും കഴിഞ്ഞ ദിവസം ബർഹിത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ജനുവരി 5ന് ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ആലംഗീറിനെ സിബിഐ അറസ്റ്റ് ചെയ്തത്. ആലംഗീറിനെ അഞ്ച് ദിവസത്തേയ്‌ക്ക് കൂടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.