ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായ അഖിലേഷ് സിംഗ് ചൗഹാനും കുടുംബവും. കഴിഞ്ഞ ദിവസമാണ് മേഘാലയ സ്വദേശിയായ അഖിലേഷ് ചൗഹാനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയത്. പിന്നാലെ മോചനദ്രവ്യമായി 50 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗി ആദിത്യനാഥിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അഖിലേഷും ഭാര്യ ഷീല സിംഗ് ചൗഹാനും മകൻ സൂരജ് ചൗഹാനും യോഗിയോട് നന്ദി അറിയിച്ചത്. ലഖ്നൗവിലെ കുർസി റോഡിലെ ബെനിഗഞ്ച് സ്വദേശിയാണ് അഖിലേഷ് സിംഗ് ചൗഹാൻ. മേഘാലയയിലെ സൗത്ത് ഗാരോ ഹിൽസിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ട് പോയി. പിന്നാലെ ഇയാളുടെ ഭാര്യയെ വിളിച്ച് പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് തന്റെ ഭർത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേഷിന്റെ ഭാര്യ ഷീല ഉത്തർപ്രദേശ്, മേഘാലയ സർക്കാരുകളോട് സഹായം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിശ്രമത്തിലൂടെ ദ്രുതഗതിയിൽ ഇയാളെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടി. അഖിലേഷിന്റെ കുടുംബത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും മുഖ്യമന്ത്രി അറിയിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുമായി അദ്ദേഹം സംസാരിക്കുകയും അഖിലേഷിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് മേഘാലയ പോലീസ് നടപടിയെടുക്കുകയും അഖിലേഷിനെ ഗാരോ ഹിൽസിലെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച തന്നെ അഖിലേഷിനെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.