പാലക്കാട്: പാലക്കാട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയിൽ. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്റ്റിലായിരിക്കുന്നത്.
ഒറ്റപ്പാലം സ്വദേശിയായ പ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. നേരത്തെ വെട്ടേറ്റ എസ്ഡിപി ഐ പ്രവർത്തകൻ സക്കീർ ഹുസൈന്റെ ബന്ധുകൂടിയാണ് ഇയാൾ. ഇയാൾക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ കേസിൽ രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. കൊലപാതകത്തിൽ എട്ട് പേർക്ക് നേരിട്ട് പങ്കെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കൂടാതെ അഞ്ചു പേർ ചേർന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും ആദ്യം പിടിയിലായ പ്രതി പോലീസിനോട് സമ്മതിച്ചു .രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സഞ്ജിത്ത് കൊലപാതകത്തിൽ ആദ്യം അറസ്റ്റിലായ പ്രതിയിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കേസിൽ എട്ട് പ്രതികളുണ്ടെന്ന് സമ്മതിച്ച പ്രതി അഞ്ച് പേർ ചേർന്നാണ് കൃത്യം നിർവ്വഹിച്ചതെന്നും മൂന്ന് പേർ ഇവർക്ക് സഹായം നൽകിയെന്നും പൊലീസിനോട് പറഞ്ഞു.
മാത്രമല്ല കൊല നടന്ന നവംബർ15ന് രാവിലെ 7 മണിക്ക് അഞ്ച് പ്രതികളും ഒരുമിച്ച് കാറിൽ കയറി. പിന്നീട് 8.45 വരെ സഞ്ജിത്തിനായി കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്.രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിൽ. ഇതിനിടെ കൃത്യം നടത്തിയ പ്രതികളിലൊരാൾ അന്നേ ദിവസം പകൽ മുഴുവൻ ആലത്തൂരിലുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കിയിരുന്നു.