കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭം ധരിക്കുന്നവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ നിഷേധമാണെന്ന് ജസ്റ്റിസ് കൗസർ എടപ്പാഗത്ത് വ്യക്തമാക്കി. പീഡനത്തിനിരയായ 16-ജകാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.
16-കാരിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കുന്നതിനായി കോടതിയെ സമീപിച്ചത്. 19-കാരനായ കാമുകനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. യുവാവിനെതിരെ കണ്ണൂരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അമ്മ കോടതിയിൽ പറഞ്ഞു. 24 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് ഗർഭച്ഛിദ്ര നിയമം അനുവദിക്കുന്നത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 27-ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.