പാലക്കാട് : ഭാര്യയുടെ മുന്നിലിട്ട് ആർ എസ് എസ് നേതാവ് സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹി മുതലമട പുളിയന്തോണി നസീര്‍ (35) ആണ് അറസ്റ്റിലായത്. കൊലപാതകികള്‍ക്കു വാഹനവും ആയുധവും നല്‍കിയത് നസീറാണ്.
പ്രതികള്‍ക്ക് കൃത്യം നിര്‍വഹിക്കാനുള്ള വാഹനവും വാളും നല്‍കിയത് നസീര്‍ ആണെന്നും കൊലപാതകത്തെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കാന്‍ സഹായം ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഇയാളെ പ്രതി ചേര്‍ത്തു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നസീറിന്റെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനിരിക്കെയാണ് അറസ്റ്റ്. നവംബര്‍ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ആര്‍എസ്‌എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായും പല പ്രധാന പ്രതികളും പിടിയിലായിട്ടില്ലെന്നും പോലീസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു