ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ (Covid Updates In India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,650 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞദിവസം 7,495 പേർക്കായിരുന്നു രോഗം റിപ്പോർട്ട് ചെയ്തിരുന്നത്. പുതിയ രോഗികളിൽ എണ്ണൂറിലധികം പേരുടെ കുറവ് സംഭവിച്ചിട്ടുണ്ട്. മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 374 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 434 ആയിരുന്നു. 4,79,133 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.
7,051 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77,516 ആയി കുറഞ്ഞിട്ടുണ്ട്. ആകെ 3.42 കോടി ജനങ്ങളാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം രാജ്യത്ത് ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് നൂറിലധികം ഒമിക്രോൺ ബാധിതരാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 358 ഒമിക്രോൺ രോഗികൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷൻ വിതരണം 140.31 കോടി കവിഞ്ഞതായും കേന്ദ്രം അറിയിച്ചു.
കേരളത്തിലും കോവിഡ് കേസുകൾ കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 2,514 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസര്‍ഗോഡ് 49 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,345 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,27,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3948 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,605 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.