ഈ മാസം പതിനൊന്നിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കന്നി ശതകം കണ്ടെത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ട്വന്റി20 ൽ തിരിച്ചെത്തി. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലിയും ഇടം നേടിയിട്ടുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള സുവർണാവസരമാണ് സഞ്ജുവിന് മുന്നിൽ തുറന്നത്. സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പരുക്കേറ്റ് പുറത്തായതിനാൽ ടീമിലേക്കു പരിഗണിച്ചില്ല. പേസര്‍മാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും വിശ്രമം നൽകി.
ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ
ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ അഫ്ഗാനിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് സ്റ്റാർ സ്പിന്നർ റാഷിദ് ഖാന് പരമ്പര നഷ്ടമാകും. 19 അംഗ സംഘത്തെയാണ് നിലവിൽ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 14നും മൂന്നാം മത്സരം 17നും നടക്കും.