കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ പ്രഭയിൽ അമൃതപുരി. കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാള്‍ ആഘോഷച്ചടങ്ങുകൾ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും കേന്ദ്ര- സംസ്ഥാന മന്ത്രിമാരും രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും.
സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്കും പുതിയസേവനപദ്ധതികള്‍ക്കും രൂപം നല്‍കി കഴിഞ്ഞു. ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും. വൃക്ക, മജ്ജ, കരള്‍, കാല്‍മുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാന്‍സര്‍ രോഗികള്‍ക്കും പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാകുന്നതാണ്. മറ്റൊന്ന്108 പേരുടെ സമൂഹവിവാഹമാണ്. നാലു ലക്ഷം പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും. മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകള്‍ക്ക് തൊഴില്‍പരീശീലനം സര്‍ട്ടിക്കറ്റ് കൈമാറും.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് അമൃത് പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവകാരുണ്യം, പ്രകൃതി സംരക്ഷണം, ശാസ്ത്രസാങ്കേതികം, സ്ത്രീശാക്തീകരണം, തൊഴില്‍പരിശീലനം തുടങ്ങി വിവിധ മേഖലകളിലെ നിലവിലുളള പദ്ധതികളും തുടരും. കൂടാതെ അമൃത സര്‍വകലാശാലയുടെ പുതിയ റിസര്‍ച്ച് പദ്ധതികളുടെ പ്രഖ്യാനവും പുതിയ ആശ്രമ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും സപ്തതി ആഘോഷചടങ്ങിന്‍റെ ഭാഗമായി നടന്നു.