തിരുവനന്തപുരം- അബിഗേൽ സാറയെന്ന ആറ് വയസുകാരിയെ കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് സുരക്ഷിതയായി കണ്ടത്തിയപ്പോൾ കണ്ണും മനസും നിറഞ്ഞത് ഓരോ മലയാളികൾക്കാണ്. പുറം ലോകത്ത് ഏവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും അന്വേഷിക്കുകയുമായിരുന്നു എന്നൊന്നും അറിയാതെ ക്ഷീണിതയായി ഒറ്റയ്ക്ക് മൈതാന വരബിൽ നിന്ന സാറയെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിച്ചത്. അതേസമയം, കുഞ്ഞിനെ തട്ടിയെടുത്ത ക്രിമിനൽ സംഘത്തെ പകൽപോലും കൈയ്യോടെ പിടിക്കാൻ കഴിയാത്തത് പോലീസിൻ്റെ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
മാതാപിതാക്കളെ കണ്ടപ്പോൾ കരഞ്ഞുവാടിയ മുഖത്ത് ചിരിയും കരച്ചിലും മിന്നിമറഞ്ഞത് ഏവരേയും കണ്ണീരിലാഴ്ത്തി. നാടൊന്നാകെ ഞങ്ങളുടെ കുഞ്ഞ്, എന്ന ഒരേ മനസോടെയാണ് സാറയെ അന്വേഷിച്ചിറങ്ങിയത്. സാറയെയും കൊണ്ട് കൊല്ലം ജില്ലാ അതിർത്തികടക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ആവണം കുട്ടിയെ തട്ടികൊണ്ട് പോയവർക്ക് കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാൻ കാരണം.
കുഞ്ഞിൻ്റെ മാനസികാവസ്ഥയിലും ആരോഗ്യ നിലയും കുഴപ്പമില്ലെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു. മനസ് തളരാതെ സ്വന്തം സഹോദരിയെ അവസാന നിമിഷം വരെ രക്ഷിക്കാൻ പോരാടിയ സഹോദരൻ ജോനാഥനേയും മലയാളികൾ മറക്കില്ല.
ബോസിനായി വലവിരിച്ച് പോലീസ്
ബോസ് പറയും പേലെ കേൾക്കണം- എന്നാണ് ഇന്നലെ സാറയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് വിളിച്ച സ്ത്രി പറഞ്ഞത്. ഈ ക്രിമിനൽ സംഘത്തിന് പിറകിൽ ഒരു നേതാവ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ട്യൂഷനും സ്കൂളിലും പോകുന്ന സമയത്ത് ഒരു കാർ കുറച്ചു ദിവസമായി തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് സാറയുടെ സഹോദരൻ ജോനാഥൻ വെളിപ്പെടുത്തിയിരുന്നു. ആരായിരുന്നു ഈ തട്ടിപ്പ് സംഘം, എന്തായിരുന്നു അവരുടെ ലക്ഷ്യം, എന്നിവ ഇനി അറിയേണ്ടതുണ്ട്.