കൊല്ലം: പെറ്റമ്മയ്ക്കൊപ്പം കേരളത്തിലെ എല്ലാ അമ്മമാരും പ്രാർത്ഥിച്ച 20 മണിക്കൂറുകൾക്കൊടുവിൽ , പൊന്നോമനയെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. മകന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറിയനിമിഷങ്ങള്‍. ഇനി എത്രയുംവേഗം അബിഗേലുമായി പോലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. മകൾക്കായി പ്രാർത്ഥിച്ച, അവളെ കണ്ടെത്താൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കും, മാദ്ധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സിജി റെജി നന്ദി പറഞ്ഞു.അബിഗേൽ അമ്മയെയും കുടുംബാംഗങ്ങളെയും വീഡിയോ കോളിൽ കണ്ട് സംസാരിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം.
ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിപ്പിച്ച ശേഷമാണ് അക്രമി സംഘം കടന്നു കളഞ്ഞത്.