ബാൽറാംപൂർ : ഉത്തർപ്രദേശിലെ ജലസേചന പദ്ധതിയായ സരയു നഹാർ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. ഉത്തർപ്രദേശിലെ കർഷകർ ഏറെ നാളായി കാത്തിരുന്ന ജലസേചന പദ്ധതി നിർമ്മാണമാരംഭിച്ചത് 1978 ലാണ്. അധികൃതരുടെ അഭാവം കാരണവും ആവശ്യത്തിന് പണമനുവദിക്കാത്തതു കാരണവും നാല് പതിറ്റാണ്ടുകളാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. 2016 ൽ പ്രധാനമന്ത്രി കൃഷി സിഞ്ചയി യോജനയിൽ ഉൾപ്പെടുത്തിയ ശേഷമാണ് പദ്ധതിക്ക് പുനർജ്ജനിയുണ്ടായത്.ആകെ 9600 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇതിൽ 4600 കോടി രൂപയും കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ അനുവദിക്കപ്പെട്ടതാണ്.
അഞ്ചു നദികൾ സംയോജിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 14 ലക്ഷം ഹെക്ടർ കൃഷി ഭൂമിയിലേക്ക് 29 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും വിധം ജലസേചനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 6200 ഗ്രാമങ്ങളെ യാണ് പദ്ധതി കനാൽ വഴി ബന്ധിപ്പിക്കുന്നത്. പ്രദേശത്തെ കാർഷികോൽപ്പാദന വളർച്ചക്കും കർഷകരുടെ ക്ഷേമത്തിനും സഹായകരമായ പദ്ധതിയാണ് പ്രധാനമന്ത്രി പതിനായിരങ്ങളെ സാക്ഷി നിർത്തി ഉദ്ഘാടനം ചെയ്തത്.