തൃശൂർ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്. പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്കൂള്‍ പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് വളരെ പാടുപെടേണ്ടി വന്നു. വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പ്രദീപിന്‍റെ ഭാര്യയും മക്കളും അമ്മയും അച്ഛനും സഹോദരനും മറ്റു ബന്ധുക്കളും വീട്ടിലുണ്ട്.
വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂരില്‍ നിന്നും തൃശൂരില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.രാജനും കെ. കൃഷ്ണന് കുട്ടിയുമാണ് വാളയാറില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും വാഹനവ്യൂഹത്തെ അനുഗമിച്ചിരുന്നു. ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി പ്രദീപിന് അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാർ പ്രദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു.