കോഴിക്കോട്: ഒരു സേവ് ദ ഡേറ്റിൽ കുഴങ്ങി വനിതാ എസ്‌ഐ. കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തി ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോകള്‍ പുറത്തുവന്നത്. ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തിയതിൽ പൊലീസ് സേനയ്ക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്.
ആദ്യം പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. വിവാഹത്തിന് തൊട്ടു മുമ്ബായി എടുത്ത ഫോട്ടോകള്‍ പോലീസ് സേനയ്‌ക്ക് ആകെ നാണക്കേടായിരിക്കുകയാണ്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. പൊലീസ് യൂണിഫോമിലുള്ള വനിതാ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കടുത്ത അച്ചടക്കലംഘനമാണെന്നാണ് പൊലീസ് സേനയ്ക്കുള്ളിലുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
2015, ഡിസംബര്‍ 31 ന് ടിപി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാദ്ധ്യമങ്ങളില്‍ പോലീസുകാര്‍ വ്യക്തിപരമായ ഇ ഇടപെടുമ്പോൾ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പോലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഈ ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്.
കൂടാതെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയ ഉപയോഗിച്ച് ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അതുകൊണ്ടുതന്നെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിൽ യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പൊലീസുകാർ ചൂണ്ടിക്കാണിക്കുന്നു.