ദില്ലി: പാഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ വൻ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സമ്മേളന പരിപാടി റദ്ദാക്കേണ്ടി വന്നതില്‍ സംസ്ഥാന സർക്കാരിനെതിരേ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. ജീവനോടെ പോകാൻ അനുവദിച്ചതിനു മുഖ്യമന്ത്രിയെ നന്ദി അറിയിക്കണമെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി പറഞ്ഞു. ഭതിന്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ജീവനോടെ എനിക്ക് ബടിന്‍ഡ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂ’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്.
കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. തുടർന്ന് ഫിറോസ്പുരിലെ പരിപാടി റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് പ്രതിഷേധക്കാരുടെ റോഡ് ഉപരോധത്തില്‍ പ്രധാനമന്ത്രി കുടുങ്ങിയത്. ഹെലികോപ്റ്ററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹനം കുടുങ്ങിയത്.
വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം.